കാലൊച്ച
എൻ്റെ വഴികൾ എനിക്കായ് വിട്ടു നൽകുക ...ഒറ്റയായ് നടക്കുമ്പോൾ മാത്രം പൂക്കുന്ന ചില്ലകൾ എൻ്റെയുള്ളിലുണ്ട്
അതിൻ്റെ തളിരിന് നീലയാകാശം സമ്മാനിക്കുക
എന്നെ പിൻതുടരാതിരിക്കുക
നിന്റേത് മാത്രമായിരിക്കുമ്പോഴും
ഞാനെന്റേത് കൂടിയാണ് .....
തിരക്കുകൾ
തിരക്കുകളെല്ലാം കഴിഞ്ഞു തിരക്കി വരുമ്പോ ചിലപ്പോ കിട്ടിയില്ലെങ്കിൽ വിഷമിക്കരുത്....
കുറ്റപ്പെടുത്തലുകളും ന്യായീകരണവും
വഴിപാടുകളാവും ...
പതിയെ സംസാരം നിലയ്ക്കും..
വേദനകൾ മറക്കും..
ഓർമകളും പരിഭവങ്ങളും മായും..
പരാതികൾ ആത്മഗദങ്ങളാകും...
ജീവിതമൊരു മരീചികയാകും ...
ഒറ്റപ്പെടലുകൾ ആഘോഷമാക്കുന്ന പരകായ പ്രവേശം സ്വായത്തമാക്കണം...
നിലാവിനെ പ്രണയിക്കണം.,
വേദനകളിൽ ഉന്മാദം കണ്ടെത്തണം...
പൂവുകളോടും പൂമ്പാറ്റകളോടും ചങ്ങാത്തം കൂടണം...
ആർക്കും ഭാരമാകാതെ നനുത്ത അപ്പൂപ്പൻ താടിപോലെ പറന്നു മറയണം..
ജീവനോടെ ഇരിക്കുക എന്നതല്ലല്ലോ ജീവിതം..